ബംഗളൂരു: കർണാടകയിലെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെയുള്ള എല്ലാ സിനിമാ തിയേറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി. വെളളിയാഴ്ച 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സിനിമാ പ്രദർശനം കൂടുതൽ ജനകീയമാക്കുന്നതിനും കന്നഡ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് സർക്കാർ ഈ തീരുമാനം എടുത്തത്. സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ തിയേറ്ററുകള്‍ക്കും ഇത് ബാധകമാണ്.
ടിക്കറ്റ് വില പരിധിക്ക് പുറമേ, കന്നഡ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനം ഒരു ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, മൈസൂരുവിൽ ഫിലിം സിറ്റി വികസിപ്പിക്കുന്നതിനായി 500 കോടി രൂപയും 150 ഏക്കർ സ്ഥലവും അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മൈസൂരുവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സിറ്റി സ്ഥാപിക്കാനായി 150 ഏക്കര്‍ ഭൂമി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പിന് കൈമാറിയെന്ന് സിദ്ധരാമയ്യ അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 500 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചുകൊണ്ടാണ് ഫിലിം സിറ്റി നിർമിക്കുക.
കര്‍ണാടകയുടെ സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കന്നഡ ചലച്ചിത്രങ്ങള്‍ സംരക്ഷിക്കാനായി മൂന്ന് കോടി രൂപയും ബജറ്റ് വകയിരുത്തി. ഡിജിറ്റല്‍ രൂപത്തിലും അല്ലാതെയും ഈ സിനിമകള്‍ സംരക്ഷിക്കുന്ന പദ്ധതിയാണ് ഇത്.
കന്നഡ സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നല്‍കുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഇതുവഴി വ്യവസായ നയത്തിനുകീഴിലുള്ള സൗകര്യങ്ങള്‍ സിനിമകള്‍ക്ക് ലഭ്യമാക്കും. സാന്‍ഡല്‍വുഡില്‍ നിന്നുയര്‍ന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം