കോട്ടയം: മണർകാട് അണ്ണാടി വയൽ
ഭാഗത്തുള്ള 3 നാല് വയസ്സുകാരൻ സ്‌കൂളിൽ നിന്നെത്തിയ ഉടൻ മയങ്ങി വീണ സംഭവത്തിൽ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായില്ല. ആദ്യം ഐസി എച്ചിലും പിന്നീട് അമൃത ആശുപത്രിയിലും ചികത്സയിലായിരുന്ന കുട്ടിയെ ഇന്നലെ ഡിസ്‌ചാർജ് ചെയ്തു.
ഇതു സംബന്ധിച്ച് കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലന്ന് മണർകാട് പോലീസ് പറഞ്ഞു. കുട്ടിയുടെ വീട്ടുകാർ ഇന്നലെ ജില്ലാ കളക്ടർക്കു നൽകിയ പരാതി പോലീസിന് അയച്ചു കിട്ടിയിട്ടില്ല. ഇന്നു ഞായറാഴ്‌ച ആയതിനാൽ നാളെയേ കിട്ടുകയുള്ളു.
കുട്ടി പഠിക്കുന്നത് കോട്ടയം വടവാതൂർ സെവൻത്ത്ഡേ സ്‌കൂളിൽ എൽ കെ ജി വിഭാഗത്തിലാണ്. കുട്ടിയുടെ ബന്ധുക്കൾ സ്കൂളിലെത്തി ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് സ്‌കൂൾ അധികൃതർ മണർകാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 17 മുതൽ മണർകാട് എസ് എച്ച് ഒ അനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് ഈ സംഭവത്തെകുറിച്ച് അന്വേഷണം നടത്തിവരികയാണ്. സ്കൂൾ അധികൃതരുടെ മൊഴിയെടുത്തു. കുട്ടിയുടെ അമ്മ കളക്ടർക്ക് നൽകിയ പരാതി പോലീസിന് ലഭിച്ചാലുടൻ അന്വേഷണം ശക്തമാക്കും.
കുട്ടിയുടെ മൂത്രം പരിശോധിച്ചതിൽ ഡെൻസോ ഡയാസഫിൻസ് എന്ന മരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയതായി പറയുന്നു. ഉറക്കഗുളികയിലും ഫിക്സ് വരുന്നവരും കഴിക്കുന്ന ഗുളികയിൽ അടങ്ങിയിരിക്കുന്ന മരുന്നാണിത്. ഇതെങ്ങനെ കുട്ടിയുടെ ഉള്ളിൽ എത്തി എന്നതാണ് സംശയം.
കഴിഞ്ഞ 17നാണ് സംഭവങ്ങൾക്ക് തുടക്കം. വൈകുനേരം വീട്ടിലെത്തിയ കുട്ടി മയങ്ങി വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു.
അന്നേ ദിവസം കുട്ടിക്ക് കഴിക്കാൻ കൊടുത്തുവിട്ടത് ഒറിയോ ബിസ്ക്കറ്റ്, ചിക്കൻ വറുത്തത്, തൈര് എന്നിവയാണ്.സ്ക്‌കൂളിൽ വച്ച് ചോക്ലേറ്റ് കഴിച്ചതായി പറയപ്പെടുന്നു. ഇത് സ്കൂൾ അധികൃതർ നൽകിയതല്ലന്ന് അവർ പറയുന്നു. കുട്ടിയുടെ അമ്മ നൽകിയില്ലന്ന് അവരും. ക്ലാസിൽ നിന്ന് ഡയറി മിൽക്ക് ചോക്ലേറ്റിന്റെ കവർ കണ്ടെത്തിയിട്ടുണ്ട്. ഇതു കഴിച്ചതായി കുട്ടി പറയുന്നുണ് എന്നാൽ ആരാണ് കൊടുത്തതെന്ന് വ്യക്തമല്ല.