ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ് മ്യാന്‍മര്‍, മരണം 694; രക്ഷാപ്രവര്‍ത്തനം തുടരുന്നു...




ബാങ്കോക്ക്: മ്യാന്‍മറിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 700നടുത്തായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എംആര്‍ടിവിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 694 പേര്‍ മരിക്കുകയും 1670 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്വതന്ത്ര വാര്‍ത്താ സൈറ്റായ ദി ഇറവാഡിയും ഇതേ കണക്കുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം മണ്ടാലയാണ്. റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ നിലംപൊത്തുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. മ്യാന്‍മറില്‍ ദീര്‍ഘകാലമായി രക്തരൂക്ഷിതമായ ആഭ്യന്തര കലഹം നടക്കുകയാണ്. ഇതിനിടെയാണ് ഭൂകമ്പം കൂടി ഉണ്ടായിരിക്കുന്നത്. അയല്‍ രാജ്യമായ തായ്‌ലന്റിലുണ്ടായ ഭൂകമ്പത്തില്‍ മൂന്ന് സ്ഥലങ്ങളിലായി ആറ് പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതുള്‍പ്പെടെയുള്ള നാശനഷ്ടങ്ങളാണ് തായ്‌ലന്റിലും ഉണ്ടായിട്ടുള്ളത്.
أحدث أقدم