തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപനത്തിനെതിരേ കേരള എക്സൈസിന്‍റെ "ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്' തീവ്രയത്ന പരിപാടി. എൻഫോഴ്സ്മെന്‍റ് പ്രവർത്തനത്തിലെ ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എൻഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തു. കേസുകളിൽ 378 പേരെയാണ് പ്രതിചേർത്തത്. പ്രതികളിൽ നിന്ന് 81.13 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചു.
ഒളിവിൽ കഴിഞ്ഞിരുന്ന 17 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകൾ എക്സൈസ് നടത്തി, ഇതിനു പുറമേ മറ്റ് വകുപ്പുകളുമായി ചേർന്ന് 39 സംയുക്ത പരിശോധനകളും സംഘടിപ്പിച്ചിട്ടുണ്ട്. ഈ സമയത്ത് 21,389 വാഹനങ്ങൾ എക്സൈസ് പരിശോധിച്ചു. മയക്കുമരുന്ന് കടത്തിയ 16 വാഹനങ്ങളും പിടിച്ചിട്ടുണ്ട്. 602 സ്കൂൾ പരിസരം, 152 ബസ് സ്റ്റാൻഡ് പരിസരം, 59 ലേബർ ക്യാംപുകൾ, 54 റെയ്‌ൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി മയക്കുമരുന്ന് വിൽപ്പനക്കാരെ പിടികൂടിയിട്ടുണ്ട്.
പ്രതികളിൽ നിന്ന് 56.09 ഗ്രാം എംഡിഎംഎ, 23.11 ഗ്രാം മെത്താഫിറ്റാമിൻ, എൽഎസ്ഡി, നൈട്രോസെഫാം ടാബ്ലറ്റ്, 10.2 ഗ്രാം ഹെറോയിൻ, 4 ഗ്രാം ചരസ്, 2.05 ഗ്രാം ഹാഷിഷ്, 23.7 ഗ്രാം ഹാഷിഷ് ഓയിൽ, 77.8 കിലോ കഞ്ചാവ്, 43 കഞ്ചാവ് ചെടികൾ, 96 ഗ്രാം കഞ്ചാവ് ബാംഗ്, കഞ്ചാവ് ബീഡികൾ എന്നിവ പിടിച്ചെടുത്തു. പരിശോധനയുടെ ഭാഗമായി 304 അബ്കാരി കേസുകളും 1162 പുകയില കേസുകളും കൂടി കണ്ടെത്താനായി. ഈ കേസുകളിലായി 10,430 ലിറ്റർ സ്പിരിറ്റും 101.8 കിലോ പുകയില ഉത്പന്നങ്ങളും പിടിച്ചിട്ടുണ്ട്.
ഈ മാസം 5 മുതൽ 12 വരെയാണ് നിലവിൽ ക്യാംപെയ്ൻ നിശ്ചയിച്ചിരിക്കുന്നത്. സ്കൂളുകളും കോളെജുകളും ബസ് സ്റ്റാൻഡുകളും റെയ്‌ൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചുള്ള വ്യാപക പരിശോധന തുടരും. അതിർത്തിയിലും ജാഗ്രത തുടരും. മയക്കുമരുന്നിനെതിരേ കൂടുതൽ നടപടികളുമായി എക്സൈസ് മുന്നോട്ടുപോകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.