പൊങ്കാല മാലിന്യം മണിക്കൂറുകള്‍ കൊണ്ട് നീക്കി നഗരസഭ: അഭിനന്ദിച്ച് മന്ത്രി എം.ബി. രാജേഷ്

 

ആറ്റുകാല്‍ പൊങ്കാല മാലിന്യമുക്തമായി സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയ തിരുവനന്തപുരം കോര്‍പ്പറേഷനെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ പങ്കാളികളായ പൊങ്കാല അവസാനിച്ച് മണിക്കൂറുകള്‍ക്കകം നഗരം പൂര്‍വ സ്ഥിതിയിലാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞു. താത്ക്കാലികമായി നിയോഗിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ 3204 ശുചീകരണ തൊഴിലാളികളെയാണ് പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനത്തിന് നഗരസഭ വിന്യസിച്ചത്.  

മേല്‍നോട്ടത്തിനായി 200 ലധികം ഉദ്യോഗസ്ഥരെയും മാലിന്യനീക്കത്തിനു 350 ലധികം വാഹനങ്ങളെയും അണിനിരത്തിയിരുന്നു. റോഡ് കഴുകല്‍ ഉള്‍പ്പെടെ നടത്തിയാണ് നഗരത്തെ പൂര്‍വസ്ഥിതിയില്‍ ആക്കുന്നത്. ഇത്രയും വലിയ ഒരു ഉത്സവത്തിന് ശേഷം മണിക്കൂറുകള്‍ക്കകം നഗരത്തെ പൂര്‍വ്വസ്ഥിതിയിലാക്കി മാതൃകാപരമായ പ്രവര്‍ത്തനമാണ് കോര്‍പറേഷന്‍ നിര്‍വഹിച്ചത്. ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് നടത്തിയ അവലോകന യോഗവും ഈ ലക്ഷ്യം കൈവരിക്കാന്‍ നഗരസഭയെ സഹായിച്ചു. 

കൃത്യമായ ആസൂത്രണത്തോടെ, മികവാര്‍ന്ന പ്രവര്‍ത്തനം നടത്തിയ മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭയെയും, പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ ശുചീകരണ തൊഴിലാളികളെയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി ഹൃദയപൂര്‍വം അഭിവാദ്യം ചെയ്തു. കേരളീയം, സ്‌കൂള്‍ കലോത്സവം എന്നിവയ്ക്ക് ശേഷവും സമാനമായ മികവ് ശുചീകരണത്തില്‍ കോര്‍പറേഷന്‍ കാഴ്ചവെച്ചിരുന്നു. നഗരസഭ ടാങ്കറുകളിലൂടെ ആകെ 6.51 ലക്ഷം ലിറ്റര്‍ കുടിവെള്ളവും വിതരണം ചെയ്തിട്ടുണ്ട്. ഹരിത ചട്ടം പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കോര്‍പറേഷന്‍ നടത്തിയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടുവെന്നാണ് ഇന്നത്തെ ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കുന്നത്.  

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും, സ്റ്റീല്‍ പാത്രം ഉള്‍പ്പെടെ കൊണ്ടുവരാനും പരമാവധി ആളുകള്‍ ശ്രദ്ധിച്ചിട്ടുണ്ട്. പൊങ്കാലയിടാന്‍ എത്തിയവരും അന്നദാനവും കുടിവെള്ള വിതരണവും നടത്തിയവരും ക്രമീകരണങ്ങളോട് സഹകരിച്ചു. സന്നദ്ധ സംഘടനകള്‍ക്കായി കോര്‍പറേഷന്‍ പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം ഒരുക്കിയത് ഇക്കാര്യത്തില്‍ സഹായകരമായി. മാലിന്യമുക്തമായ പൊങ്കാല സാധ്യമാക്കിയ ഏവരെയും മന്ത്രി അഭിനന്ദിച്ചു. പൊങ്കാലയ്ക്ക് ശേഷം ബാക്കിയാവുന്ന ഇഷ്ടികകള്‍ അതിദരിദ്ര വിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണത്തിന് നല്‍കാനുള്ള തീരുമാനവും അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. 
أحدث أقدم