ചെങ്ങന്നൂരിൽ കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി: ബിജെപിയുടെ ബ്ലോക്ക് പഞ്ചായത്ത് അംഗവും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍


 ചെങ്ങന്നൂര്‍▪️  കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് മൂന്ന് എടിഎമ്മില്‍ നിന്നും പണം തട്ടിയ കേസില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍.

ബിജെപിയുടെ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം തിരുവന്‍വണ്ടൂര്‍ വനവാതുക്കര തോണ്ടറപ്പടിയില്‍ വലിയ കോവിലാല്‍ വീട്ടില്‍ സുജന്യ ഗോപി (42), കല്ലിശ്ശേരി വല്യത്ത്  ലക്ഷ്മി നിവാസില്‍ സലിഷ് മോന്‍ (46) എന്നിവരെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കണ്ടത്തുംകുഴിയില്‍ വിനോദ് ഏബ്രഹാമിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തുത്.

ഇക്കഴിഞ്ഞ 14ന് രാത്രി കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ ഭാര്യയെ ജോലിക്കായി കൊണ്ടു വിട്ട ശേഷം തിരിച്ചു വീട്ടിലേക്ക് വരുമ്പോഴാണ് വിനോദിന്റെ പേരിലുള്ള കല്ലിശ്ശേരി മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ എടിഎം കാര്‍ഡ് അടങ്ങിയ പേഴ്‌സ് നഷ്ടമായത്.

വഴിയില്‍ നിന്നും ഓട്ടോ െ്രെഡവറായ സലിഷ് മോന് പേഴ്‌സ് ലഭിച്ചതിനെ തുടര്‍ന്ന് വിവരം സുജന്യയെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന്  ഇരുവരും സ്‌കൂട്ടറില്‍ 15ന് രാവിലെ ആറിനും എട്ടിനും ഇടയില്‍ ബുധനൂര്‍, പാണ്ടനാട്, മാന്നാര്‍ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍ എത്തി 25,000 രൂപ പിന്‍വലിച്ചു. ഈ അക്കൗണ്ടില്‍ 28,000 രൂപയാണ് ഉണ്ടായിരുന്നത്.

എടിഎം കാര്‍ഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് തുക പിന്‍വലിച്ചത്. തുക പിന്‍വലിച്ചതായുള്ള ബാങ്കിന്റെ സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പണം നഷ്ടമായ വിവരം വിനോദ് അറിയുന്നത്. ഇതേ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

നഷ്ടമായ പേഴ്‌സ് 16ന് പുലര്‍ച്ചെ കല്ലിശ്ശേരി-ഓതറ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്ത് നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

സിഐ എ.സി വിപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്‍ എടിഎം കൗണ്ടറുകളുടെയും സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇരുവരും  സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന ദ്യശ്യങ്ങളും എടിഎം കൗണ്ടറിലെ ദൃശ്യങ്ങളും തെളിവായി ലഭിച്ചു. സ്‌കൂട്ടര്‍ നമ്പറില്‍ നിന്നുമാണ് സലിഷിനെയും തുടര്‍ന്ന് സുജന്യയെയും പിടികൂടിയത്.   പ്രതികളെ ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കും.
أحدث أقدم