
രാത്രിയിൽ പെട്ടെന്ന് ഉറക്കത്തിൽ നിന്നെഴുന്നേറ്റ ഭർത്താവ് കണ്ടത് ഭാര്യ സുഹൃത്തിനൊപ്പം. ഭാര്യയെ തടിക്കഷ്ണം ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തി. ഭർത്താവ് അറസ്റ്റിൽ. ഇടുക്കിയിലാണ് സംഭവം അരങ്ങേറിയത്. ഇടുക്കിയിൽ ജോലിക്കായെത്തിയ അസം സ്വദേശികളാണ് ഇരുവരും. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ബാലേ ടുഡുവിനെയാണ് ഇയാൾ അടിച്ചുകൊന്നത്. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്പാണ് ജോലിക്കായി ഇടുക്കിയിലെത്തിയത്.
കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയിൽ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡിൽ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മിൽ വഴക്കും ബഹളവുമായി. കാര്യങ്ങൾ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.
ഈ സമയം ഷെനിച്ചർ കയ്യിൽ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച് ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാൾ തന്നെ തൊഴിലുടമയെ വിളിച്ച് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. കൊലയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.