
തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധനക്കെത്തിയ ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർക്ക് തേനീച്ചയുടെ ആക്രമണം. പരിശോധന തുടരുന്നതിനിടെ കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയതിനെ തുടർന്ന് ആക്രമിക്കുകയായിരുന്നു. ബോംബ് സ്ക്വാഡിലുണ്ടായിരുന്ന ജീവനക്കാർക്കും കലക്ടറേറ്റ് ജീവനക്കാർക്കും പൊലീസുകാർക്കും ഉൾപ്പടെ തേനീച്ചയുടെ ആക്രമണത്തിൽ പരുക്കേറ്റു. കലട്രേറ്റിൽ പരിശോധന നടന്നിരുന്നതിനാൽ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇതിനിടയിലേക്കാണ് തേനീച്ചക്കൂട് ഇളകി വീണത്. കുത്തേറ്റ് അവശനിലയിലായവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
അഫ്സൽ ഗുരുവിനെ നീതിനിഷേധിച്ച് തൂക്കിലേറ്റിയതിനെ ഓർമ്മപ്പെടുത്താനാണ് ബോംബ് വെച്ചിരിക്കുന്നതെന്ന പത്തനംതിട്ട കലട്രേറ്റിൽ ലഭിച്ച സന്ദേശത്തിന് സമാനമായ വാചകങ്ങൾ തന്നെയാണ് തിരുവനന്തപുരത്തും ലഭിച്ച മെയിലിൽ പറയുന്നതെന്ന് കലക്ടർ സ്ഥിരീകരിച്ചു.