ഏഴ് വർഷം മുമ്പ് കാണാതായ കുട്ടിയെ കണ്ടെത്തി; തട്ടിക്കൊണ്ടുപോയത് അമ്മ!

 
റ്റിബിലിസി: അമേരിക്കയിൽ ഏഴ് വർഷം മുമ്പ് കാണാതായ കുട്ടിയെ കണ്ടെത്തി. മാതാവിനും രണ്ടാനച്ഛനുമൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ മാതാവാണെന്ന് പൊലീസ് പറഞ്ഞു. മാതാവിനും രണ്ടാനച്ഛനുമെതിരെ പൊലീസ് കേസെടുത്തു. കൊളറാഡോയിലാണ് സംഭവം.

ആറ് വയസ് പ്രായമുള്ളപ്പോളായിരുന്നു അബ്ദുള്‍ അസീസ് ഖാനെ കാണാതാകുന്നത്. 2017 നവംബര്‍ 27നായിരുന്നു സംഭവം. വിവാഹമോചനം നേടി കോടതി നിര്‍ദേശപ്രകാരം പിതാവ് അസീസ് ഖാനൊപ്പം പോകാന്‍ നില്‍ക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് കുട്ടിയെ കാണാതാകുന്നത്. നെറ്റ്ഫ്‌ളിക്‌സിലെ അണ്‍സോള്‍വ്ഡ് മിസ്റ്ററീസ് എന്ന ഡോക്യുമെന്ററി സീരിസില്‍ ഈ കേസ് അടുത്തിടെ അവതരിപ്പിച്ചിരുന്നു

കൊളറാഡോയിലെ ഹൈലാന്റ്‌സ് റാഞ്ചിലെ ഒരു വീട്ടില്‍ ഫെബ്രുവരി 23 ന് നടന്ന ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ കേസിന്റെ ചുരുളഴിഞ്ഞത്. വില്‍പനയ്ക്ക് വെച്ച വീട്ടില്‍ ആരോ അതിക്രമിച്ച് കടന്നത് സെക്യൂരിറ്റി ക്യാമറയില്‍ കണ്ട വീട്ടുടമ പൊലീസിനെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വീടിനകത്ത് രണ്ടുപേരയും പുറത്ത് വാഹനത്തില്‍ കാത്തിരിക്കുന്ന രണ്ട് കുട്ടികളെയും കണ്ടെത്തി. റാബിയ ഖാലിദ്, ഭര്‍ത്താവ് എലിയറ്റ് ബൂര്‍ജ്വ എന്നിവരെയാണ് വീടിനുള്ളില്‍ പൊലീസ് കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇരുവരുടെയും മൊഴികളിലെ പൊരുത്തക്കേടുകള്‍ പൊലീസ് സംശയമുണ്ടാക്കി. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് കാറിലിരിക്കുന്ന കുട്ടികളിലൊരാള്‍ ഏഴ് വര്‍ഷം മുമ്പ് കാണാതായ അബ്ദുള്‍ അസീസ് ഖാലിദാണെന്ന് തിരിച്ചറിഞ്ഞത്.

കുട്ടിയെ മാതാവ് റാബിയ ഖാലിദ് തട്ടിക്കെണ്ടുപോവുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍, വ്യാജരേഖ ചമയ്ക്കല്‍, തെറ്റായ വിവരങ്ങള്‍ നല്‍കല്‍ അതിക്രമിച്ചു കടക്കല്‍ എന്നിവയുടെ പേരില്‍ റാബിയ ഖാലിദിനും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തു. അബ്ദുള്‍ അസീസും പൊലീസ് കണ്ടെത്തിയ രണ്ടാമത്തെ കുട്ടിയും പൊലീസ് സംരക്ഷണയിലാണ്. അടുത്ത നടപടികള്‍ കോടതി തീരുമാനിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷം അസീസ് ഖാന്റെ കുടുംബം പങ്കുവെച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി തങ്ങളെ പിന്തുണച്ച എല്ലാവരോടും അവര്‍ നന്ദി അറിയിച്ചു.
أحدث أقدم