തീവണ്ടിയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 37.09 ലക്ഷം രൂപയുമായി ഒരാളെ പുനലൂരില്‍ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം കുണ്ടയം സ്വദേശി ഷാഹുല്‍ ഹമീദ് ആണ് പിടിയിലായത്. ചെന്നൈയിൽ നിന്ന് പുനലൂര്‍ വഴി വന്ന ചെന്നൈ എഗ്മോര്‍-കൊല്ലം എക്‌സ്പ്രസില്‍ നിന്നാണ് പണം കണ്ടെടുത്തത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് തീവണ്ടിമാര്‍ഗം വന്‍തോതില്‍ ലഹരിവസ്തുക്കളും കുഴല്‍പണവും എത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് പണം കണ്ടെത്തിയത്.
ഇയാള്‍ക്ക് മുന്‍പും ഇത്തരം കേസുമായി ബന്ധമുണ്ടെന്ന് റെയില്‍വേ പോലീസ് പറയുന്നു. കൊല്ലം-ചെങ്കോട്ട പാതയിലെ തീവണ്ടികളില്‍ പണം കടത്തിക്കൊണ്ടുവരുന്ന സംഭവം അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇതേ തീവണ്ടിയില്‍ കടത്തിക്കൊണ്ടുവന്ന 16.80 ലക്ഷം രൂപ പുനലൂരില്‍ റെയില്‍വേ സംരക്ഷണ സേന പിടിച്ചെടുത്തിരുന്നു.