പ്രശസ്ത യൂറോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിദ​​ഗ്ദനുമായ ഡോ. ജോർജ് പി എബ്രഹാം മരിച്ച നിലയിൽ;




കൊച്ചി: പ്രശസ്ത യൂറോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിദ​​ഗ്ദനുമായ ഡോ. ജോർജ് പി എബ്രഹാം മരിച്ച നിലയിൽ. 70 വയസ്സായിരുന്നു. ആലുവയ്ക്കടുത്ത് നെടുമ്പാശ്ശേരിയിലെ ഫാം ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊച്ചിയിലെ ഇളംകുളം സ്വദേശിയാണ്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനാണ്.

കൊച്ചിയിൽ ഏറ്റവും കൂടുതൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയതിന് പേരുകേട്ടയാളാണ് ഡോ. ജോർജ് പി എബ്രഹാം. ഞായറാഴ്ച വൈകുന്നേരം ജോർജും സഹോദരൻ പോളും നെടുമ്പാശ്ശേരിക്ക് സമീപമുള്ള തുരുത്തിശ്ശേരിയിലെ ജിപി ഫാംഹൗസിലെത്തി. തുടർന്ന് ജോർജ് സഹോദരനോട് കുറച്ചു സമയം തനിച്ചായിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഇതേത്തുടർന്ന് പോൾ സ്ഥലം വിട്ടു.


പിന്നീട് ജോർജിന്റെ പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ, ബന്ധുക്കൾ ഫാം ഹൗസിലെത്തിയപ്പോൾ പടിക്കെട്ടിന്റെ കൈവരികളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസുഖത്തെത്തുടർന്ന് ഡോ. ജോർജ് കുറച്ചുനാളായി വിഷാദത്തിലായിരുന്നുവെന്നാണ് നെടുമ്പാശ്ശേരി പൊലീസ് വ്യക്തമാക്കുന്നത്. രാത്രി 7.30 നും രാത്രി 10.30 നും ഇടയിലാണ് മരണം സംഭവിച്ചത്.

ഡോ. ജോർജ് പി എബ്രഹാമിന്റെ മൃതദേഹം ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
أحدث أقدم