തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്വകാര്യ മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്ത് നാലംഗസംഘം. ലഹരി മരുന്നിന് പകരമായി ഉപയോഗിക്കുന്ന ഉറക്കഗുളികകൾ ആവശ്യപ്പെട്ടാണ് യുവാക്കൾ എത്തിയത്. ഇത് ഡോക്‌ടറുടെ കുറുപ്പടിയില്ലാതെ നൽകാരുതെന്നാണ് നിയമം. ഇത് മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ അറിയിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
നെയ്യാറ്റിൻകര ഹോസ്പ്പിറ്റൽ ജംങ്ഷന് സമീപം പ്രവർത്തിക്കുന്ന അപ്പോളോ മെഡിക്കൽ ഷോപ്പിലാണ് സംഭവം. ബെക്കിലെത്തിയ ഒരു സംഘം യുവാക്കളാണ് മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്തത്. ജീവനക്കാരനോട് പുറത്തു വരാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ പുറത്തു വരാൻ തയാറായില്ല. തുടർന്ന് ആയുധങ്ങളുപയോഗിച്ച് കട തുറക്കാൻ ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെ ജീവനക്കാരന്‍റെ ബൈക്കും ഷോപ്പിന്‍റെ ചില്ലുകളും അടിച്ച് തകർക്കുകയായിരുന്നു.
ശബ്ദം കേട്ട് അയൽ വാസികളും മറ്റും ഓടിയെത്തിയതോടെ അക്രമികൾ ബൈക്കിൽ കടന്നു കളയുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.