മലപ്പുറം താനൂരിൽ നിന്ന് ബുധനാഴ്ച കാണാതായ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെയും മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കളും പൊലീസും.
മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് കുട്ടികളെ കണ്ടെത്തിയത്. പുലര്‍ച്ചെ 1.45 ന് ലോനാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് ഇവരെ കണ്ടെത്തിയത്. ഇവർ മുബൈയിൽ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പൊലീസ് ഇവർക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും കുട്ടികൾ അയാൾക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. ഇതിനിടെ ഉച്ചയോടെ ഇവർ ഒരു സലൂണിലെത്തി ഹെയർ ട്രീറ്റ്മെന്റ് ചെയ്തതായി വിവരം ലഭിച്ചു. അവിടെ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടികൾ അവിടെ എത്തിയതായി മലയാളിയായ സലൂൺ ഉടമയും പിന്നീട് സ്ഥിരികരിച്ചു.
സുഹൃത്തിന്റെ വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയതാ ണെന്നാണ് ഇവർ സലൂണിൽ വെച്ച് പറഞ്ഞത് ഇവരെ കൊണ്ടുപോകാൻ സുഹൃത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും എത്തുന്നതിന് മുമ്പ് ഇവർ അവിടെ നിന്ന് കടന്നുകളഞ്ഞു. നാല് മണിയോടെ ഇവർ മുംബൈ സിഎസിടി റെയിൽവെ സ്റ്റേഷനിൽ എത്തിയെന്നാണ് വിവരം. പിന്നീട് നാല് മണിക്കൂറോളം ഇവർ അവിടെ തന്നെ തുടർന്നു. രാത്രി ഒൻപത് മണിയോടെ തങ്ങളുടെ മൊബൈൽ ഫോണിൽ ഇവർ പുതിയ ഒരു സിം കാർഡ് ഇട്ടു. ഇതാണ് അന്വേഷത്തില്‍ നിർണായകമായത്.