ബംഗളൂരു: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ രന്യ റാവുവിന്‍റെ ജാമ്യാപേക്ഷ തള്ളി സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി. റവന്യൂ ഇന്‍റലിജൻസ് വിഭാഗം വിമാനത്താവളത്തിൽ നിന്നും അറസ്റ്റു ചെയ്ത രന്യ റാവുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടിരുന്നു.
കന്നട നടിയും ഉയർന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍റെ വളർത്തു മകളുമായ രന്യയെ മാർച്ച് 10 നാണ് ഇന്‍റലിജൻസ് വിഭാഗം പിടികൂടുന്നത്. 12 കോടി രൂപ വില മതിക്കുന്ന സ്വർണവുമായി നടി പിടിയിലായത്. ബെൽറ്റിൽ ഒളിപ്പിച്ച 14 കിലോ ഗ്രാം വരുന്ന സ്വർണക്കട്ടകളാണ് പിടി കൂടിയത്. ഇതു കൂടാതെ 800 ഗ്രാം സ്വർണാഭരണങ്ങളും പിടികൂടിയിട്ടുണ്ട്. ഇതിനു പുറമേ 2 കോടിയിലധികം രൂപയും രന്യയുടെ അപ്പാർട്ട്മെന്‍റിൽ നിന്നും പിടിച്ചെടുത്തു. മാത്രമല്ല രന്യ റാവുവിന് കർണാടകയിൽ 12 ഏക്കർ ഭൂമി ഉള്ളതായി റിപ്പോർട്ടുകളുണ്ട്.
ദുബായിൽ നിന്നും എത്തിയ നടി ഏറെക്കുറേ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ഡിആർഐ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. അടുത്തകാങ്ങളായി അടുപ്പിച്ച് വിദേശ യാത്രകൾ നടത്തിവന്നിരുന്ന രന്യയെ ഡിആർഎഫ് വിഭാഗം നിരീക്ഷിച്ചു വരുകയായിരുന്നു. ബംഗളൂരു വിമാനത്താവളത്തിൽ പിടികൂടിയ വലിയ സ്വർണവേട്ടകളിലൊന്നാണിതെന്ന് ഡിആർഎഫ് വിശദീകരിച്ചു.