…
ഒറ്റപ്പാലം അർബൻ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് കേസിലെ പ്രധാന പ്രതിയായ മോഹനകുമാർ ഒളിവിൽ പോയത് മകനോടൊപ്പം. തട്ടിപ്പ് നടത്തി രണ്ടു ദിവസത്തിനുശേഷമാണ് ഇയാൾ മകനോടൊപ്പം വീട്ടിൽ നിന്ന് പോയത്. 46 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ തട്ടിപ്പ് നടന്ന ദിവസങ്ങൾക്ക് ശേഷവും പ്രതികളെ പിടികൂടാൻ പോലീസിന് കഴിയാത്തതിൽ വൻവീഴ്ച ഉണ്ടായി എന്നാണ് ആരോപണം.
ഒറ്റപ്പാലം അർബൻ ബാങ്കിൻറെ പത്തിരിപ്പാല ബ്രാഞ്ചിലെ സീനിയർ അക്കൗണ്ടൻറായിരുന്നു മോഹനകൃഷ്ണൻ. കഴിഞ്ഞ ജൂൺ മുതൽ ഫെബ്രുവരി വരെയാണ് മുക്കുപണ്ടം വെച്ച് മോഹനകൃഷ്ണൻ പണം തട്ടിയത്. ബന്ധുക്കൾ കൊണ്ടുവന്ന മുക്കുപണ്ടം വാങ്ങിവെച്ച് മോഹനകൃഷ്ണൻ പണം നൽകിയെന്നാണ് കണ്ടെത്തൽ. ബാങ്ക് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. ഉടൻ മോഹന കൃഷ്ണനെതിരെ ഒറ്റപ്പാലം പോലീസിൽ പരാതി നൽകി. മോഹനകൃഷ്ണനെ ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്തു.
ആദ്യം 27 ലക്ഷം രൂപയുടെ തട്ടിപ്പെന്ന നിലയിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് കൂടുതൽ പണം നഷ്ടമായെന്ന് കണ്ടെത്തിയത്. ബാങ്ക് രേഖകളുടെ വിശദമായ പരിശോധനയിലാണ് 18.50 ലക്ഷം രൂപയുടെ കൂടി തട്ടിയെന്ന് വ്യക്തമായത്. മോഹനകൃഷ്ണൻറെ സഹോദരിയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മീദേവി, ഇവരുടെ ഭർത്താവും സി.പി.എം തേങ്കുറുശി ലോക്കൽ കമ്മിറ്റി അംഗവുമായ കെ.വി.വാസുദേവൻ, മകൻ വിവേക് എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഇവർ 4 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനും സി.പി.എം നേതാക്കളുമടക്കം മൂന്ന് കുടുംബാംഗങ്ങളും പ്രതിസ്ഥാനത്തുള്ള കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും പോലീസിന് സംശയമുണ്ട്.