
ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ്. നാളെ രാവിലെ 10:15നാണ് അടുപ്പുവെട്ട്.
ക്ഷേത്രപരിസരത്തേക്കും നഗരത്തിലേക്കും ഭക്തർ ഒഴുകുകയാണ്. അടുപ്പ് കല്ലുകൾ നിരന്ന് കഴിഞ്ഞു. പൊങ്കാല അർപ്പണത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി കാത്തിരിക്കുകയാണ് സ്ത്രീകൾ. ദൂരെ നിന്നും വന്ന് അമ്പലപരിസരത്ത് ഇടം പിടിച്ചവർക്ക് അടക്കം ഇന്ന് പ്രാർത്ഥനകളുടെ രാത്രി. ഇത്തവണ മുൻവർഷങ്ങളിലേക്കാൾ തിരക്ക്. വൈകീട്ട് ദേവീദർശനത്തിനായി നീണ്ട ക്യൂ.
നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. പൊങ്കാല അർപ്പിക്കാൻ അണിഞ്ഞൊരുങ്ങി കഴിഞ്ഞു നാടും നഗരവും. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നുകഴിഞ്ഞു.
സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.