മാനന്തവാടി: വയനാട് മാനന്തവാടിയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് ഒരു മരണം. കണ്ണൂരിൽ നിന്നും പ്രതിയുമായി ബത്തേരിയിലേക്ക് പോകുകയായിരുന്ന അമ്പലവയൽ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ വഴിയോര കച്ചവടക്കാരനായ വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു അപകടം. പ്രദേശത്ത് ശക്തമായ മഴ പെയ്ത് റോഡ് നനഞ്ഞിരുന്നതിനാൽ വാഹനം സ്ലിപ്പായതാണെന്നാണ് നിഗമനം. ജീപ്പ് വഴിയോര കച്ചവടക്കാരനായ ശ്രീധരനെ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് ആൽമരത്തിലിടിച്ച് മറിയുകയുമായിരുന്നു. ജീപ്പിലുണ്ടായിരുന്ന പ്രതിക്കും പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. ശ്രീധരനെ ഗുരുതരമായി പരുക്കുകളെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അതേസമയം, അപകടത്തിന് കാരണം പൊലീസ് ജീപ്പിന്‍റെ അമിതവേഗമാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. പൊലീസ് ജീപ്പ് മാറ്റുന്നതിനെ ചൊല്ലി പ്രതിഷേധമുയർന്നു. ജീപ്പിനെ ടയറുകൾ തേഞ്ഞു തീർന്നതാണെന്നും ആരോപണമുയരുന്നുണ്ട്. ആർഡിഒ ഉടൻ സ്ഥലത്തെത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.