ഹാർദോയ്: ഭാര്യയുടെ മുടി മുറിച്ച യുവാവിനെ സ്ത്രീധന പീഡന പരാതിയെത്തുടർന്ന് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഹർദോയ് സ്വദേശിയായ രാംപ്രതാപാണ് അറസ്റ്റിലായത്. ഭാര്യയുടെ പിതാവ് രാധാകൃഷ്ണ പരാതി നൽകിയതിനു പിന്നാലെയാണ് അറസ്റ്റ്. ഒരു വർഷം മുൻപാണ് രാംപ്രതാപ് രാധാകൃഷ്ണന്‍റെ മകളെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം രാംപ്രതാപിന്‍റെ മാതാപിതാക്കൾ മകളെ നിരന്തരമായി സ്ത്രീധനത്തിന്‍റെ പേരിൽ ബുദ്ധിമുട്ടിച്ചിരുന്നതായി രാധാകൃഷ്ണൻ പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
റഫ്രിജറേറ്റർ, കൂളർ എന്നിവ വാങ്ങാനും നിർബന്ധിച്ചിരുന്നു. ഒരാഴ്ച മുൻപാണ് രാധാകൃഷ്ണൻ മകളെ വീട്ടിലേക്ക് കൊണ്ടു വന്നത്. അതിനു ശേഷം ബ്യൂട്ടി പാർലറിലേക്കു പോയ പെൺകുട്ടിയെ മൂന്നു പേർക്കൊപ്പമെത്തിയ രാംപ്രതാപ് ഭീഷണിപ്പെടുത്തി മുടി മുറിച്ചുവെന്നാണ് പരാതി.
അതേ സമയം ഭാര്യ നിരന്തരമായി ബ്യൂട്ടിപാർലറിൽ പോകുന്നതിൽ കുപിതനായാണ് രാംപ്രതാപ് മുടി മുറിച്ചതെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.