ഇന്ത്യൻ കരസേനയുമായി ബന്ധപ്പെട്ട സെറ്റുകൾ ഹാക്ക് ചെയ്യാനുള്ള നീക്കം തകർത്തതായി കരസേന. ശ്രീനഗർ ,റാണികേത് എന്നിവിടങ്ങളിലെ ആർമി പബ്ലിക് സ്കൂൾ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാനുള്ള നീക്കമാണ് തകർത്തത്. പാക്കിസ്ഥാനിൽ നിന്നുള്ള ഐ ഒ കെ ഹാക്കർ എന്ന സംഘമാണ് നീക്കം നടത്തിയത്. ഇന്ത്യൻ വ്യോമസേനയുമായി ബന്ധപ്പെട്ട സൈറ്റും ഹാക്ക് ചെയ്യാൻ ശ്രമം നടത്തി. നാല് സൈറ്റുകളും തിരികെ പിടിച്ചതായി കരസേന വൃത്തങ്ങൾ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനിൽ നിന്നുള്ള ഹാക്കർമാരുടെ ആക്രമണം. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി ഇപ്പോഴും വ്യാപക തെരച്ചിൽ നടക്കുകയാണ്. ഭീകരരുടെ സംഘം അനന്ത്നാഗിലെ മലനിരകളിലുണ്ടെന്ന അനുമാനത്തിലാണ് സുരക്ഷാ സേന. മലയാളിയായ സഞ്ചാരി പകർത്തിയ ഭീകരരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളും എൻഐഎ ശേഖരിച്ചിട്ടുണ്ട്. ഭീകരരുമായി ബന്ധമുണ്ടോയെന്ന സംശയത്തെ തുടർന്ന് ആക്രമണം നടന്ന സ്ഥലത്തെ സിപ് ലൈൻ ഓപ്പറേറ്റർ മുഹമ്മിലിനെയും എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ യുവാവ് നിരപരാധിയെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിൽ 48 വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടുണ്ട്.