തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ മാരാംങ്കോട് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ വെട്ടി കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. ചേരിയേക്കര ജോസിന്‍റെയും മേരിയുടേയും മൂത്തമകനായ ശിശുപാലനെന്ന് വിളിക്കുന്ന ഷിജു(43)വിനെയാണ് അടുത്ത വീട്ടുകാരനായ മാരാംങ്കോട് ആട്ടോക്കാരന്‍ അന്തോണി (69)കൊടുവാള്‍ കൊണ്ട് വെട്ടി കൊന്നത്.
സംഭവത്തിന് ശേഷം വീട്ടിലുണ്ടായ അന്തോണിയെ വെള്ളിക്കുളങ്ങര എസ്എച്ച്ഒ കെ.കൃഷ്ണനും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ഷിജുവും അന്തോണിയും തമ്മില്‍ നടന്നു പോകുന്ന വഴിയെ ചൊല്ലി തര്‍ക്കം നിലവിലുണ്ടായിരുന്നു. വീടിന് പടിഞ്ഞാറ് ഭാഗത്ത് കൂടെ ഷിജു നടന്ന് പോകുന്നതിൽ അന്തോണി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് അന്തോണി വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. മക്കള്‍ ജോലി സംബന്ധമായി പുറത്താണ്. ശനിയാഴ്ച സന്ധ്യയോടെ ഷിജുവിന്‍റെ വീട്ടിലെ നായ കെട്ടഴിഞ്ഞ് അന്തോണിയുടെ വീട്ടിലേക്ക് ചെന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. രാത്രി പത്തരയോടെ ഷിജുവിന്‍റെ വീടിന് അടുത്ത് വന്ന് അന്തോണി ബഹളം വച്ചു. പുറത്തിറങ്ങി വന്ന ഷിജുവിനെ കൈവശം കരുതിയിരുന്ന കൊടുവാള്‍ കൊണ്ട് തലയിലും മുഖത്തും കഴുത്തിലും വെട്ടികൊലപ്പെടുത്തുകയായിരുന്നു.
സംഭവമറിഞ്ഞ് വെള്ളിക്കുളങ്ങര എസ്എച്ച്ഒ കെ. കൃഷ്ണന്‍ ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍,കെ.ടി.ജോഷി,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാജു.കെ.ഒ,വി.രാഗേഷ്,സിവില്‍ പൊലീസ് ഓഫീസര്‍മാരായ അമല്‍രാജ് ടി.എം,രഞ്ജിത് എ.ആര്‍,അഭിലാഷ്, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. അന്തോണിയെ കോടതിയില്‍ ഹാജരാക്കി. മരിച്ച ഷിജു അവിവാഹിതനാണ്. വിദേശത്ത് നിന്ന് നാടിലെത്തിയിട്ട് കുറച്ച് മാസങ്ങളായി. ജിഷോ, ഷിന്‍റോ എന്നിവരാണ് സഹോദരങ്ങൾ.