തൃശൂർ പൂരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല. ഘടകക്ഷേത്രങ്ങളുടെ തിടമ്പേറ്റാനും രാമൻ എത്തില്ല. ആന വരുമ്പോൾ തിരക്ക് കൂടുന്നതും, നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതുകൊണ്ടാണ് പിൻമാറിയെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം അറിയിച്ചു. കൂടാതെ ആനയെ പൂരത്തിനെത്തിക്കണമെങ്കിൽ നിരവധി വിലക്കുകൾ മറികടക്കുകയും വേണം.
കഴിഞ്ഞതവണ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നു. പൂരത്തിനെത്തുന്ന കൊമ്പൻ രാമചന്ദ്രന് മടങ്ങിപ്പോകാൻ ജനത്തിരക്ക് മൂലം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. നേരത്തെ പൂര വിളംബരത്തിൽ നിന്നും ആനയെ മാറ്റിയിരുന്നു. കഴിഞ്ഞ രണ്ടുവർഷം മാത്രമാണു പൂരദിവസം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയത്. അതിനുമുമ്പ് തലേന്ന് നടക്കുന്ന പൂരവിളംബരത്തിനാണ് എത്തിയിരുന്നത്.
അഞ്ചുവർഷം തൃശ്ശൂർ പൂരത്തിനായി തെക്കേഗോപുരനട തുറന്നിടാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയിരുന്നു. ഇത് എറണാകുളം ശിവകുമാറിലേക്ക് മാറ്റിയതോടെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ എത്തിയിരുന്നത്. എന്നാൽ ഇത്തവണ അതിനും കൊമ്പൻ എത്തില്ല.