കൊച്ചി: നിയമ സഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്ന മുൻ ഗവൺമെന്‍റ് പ്ലീഡർ പി.ജി. മനു ജീവനൊടുക്കിയ സംഭവത്തിൽ പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ. പിറവത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസാണ് കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാളുടെ നിരന്തര പ്രേരണയിലാണ് മനു തൂങ്ങിമരിച്ചതെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്നു മനു. കർശന വ്യവസ്ഥയോടെ ജാമ്യത്തിൽ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് മനുവിനെതിരേ ലൈംഗിക പീഡന ആരോപണം ഉയർന്നത്.
മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമത്തിലാണ് മനു ആത്മഹത്യ ചെയ്തതെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പകർത്തിയത് ഇയാളെന്നുമാണ് പൊലീസ് പറയുന്നത്. മനു മരണത്തിന് മുൻപ് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് സഹപ്രവർത്തകൻ കൂടിയായ അഡ്വ.ബി.എ.ആളൂർ പ്രതികരിച്ചത്.