കണ്ണൂർ ജില്ല ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ ഡെപ്യൂട്ടി കളക്ടർ സിറോഷ് പി. ജോണിനെ സസ്പെൻഡ് ചെയ്തത്. സ്ഥലംമാറ്റം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതെന്നാണ് വിവരം.
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട വലിയതോതിലുള്ള പരാതി കണ്ണൂരിൽനിന്ന് ഉയർന്നിരുന്നു. അഴിമതി അടക്കമുള്ള ആരോപണങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ കണ്ണൂർ ജില്ലാ കളക്ടറോട് ലാൻഡ് റവന്യൂ കമ്മിഷണർ ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു പരിശോധന.
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകളിൽ വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുന്നില്ലെന്നും ഉത്തരവാദിത്വം മറ്റാരെയെങ്കിലും ഏൽപിക്കണമെന്നുമായിരുന്നു വിശദീകരണം തേടിയ കളക്ടർക്ക് ഡെപ്യൂട്ടി കളക്ടർ നൽകിയ മറുപടി. അപേക്ഷകളുടെ എണ്ണം കൂടുതലാണെന്നും അതുകൊണ്ടാണ് അപേക്ഷകളിൽ തീരുമാനമെടുക്കാൻ വൈകുന്നതെന്നും വിശദീകരണത്തിൽ പറയുന്നു.
ഡെപ്യൂട്ടി കളക്ടറുടെ വിശദീകരണം കളക്ടർ മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു. മറ്റു ജില്ലകളിലെ ഡെപ്യൂട്ടി കളക്ടർമാർക്ക് ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നും പരിശോധിച്ചു. എന്നാൽ, അവരാരും അത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അമിതഭാരമുണ്ടാക്കുന്ന ജോലി ഇല്ലെന്ന് കണ്ടെത്തിയാണ് നടപടി.
കൃത്യനിർവ്വഹണത്തിൽനിന്ന് ഒഴിഞ്ഞുനിന്നാൽ സ്ഥലംമാറ്റം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഇത്തരത്തിൽ ജോലി ചെയ്യാതിരുന്നത് എന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.