കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗ്രീൻവുഡ്സ് കോളെജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി. അജീഷിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തതിനെ തുടർന്നാണ് മാനേജ്മെന്‍റിന്‍റെ നടപടി. അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും മാനേജ്മെന്‍റ് അറിയിച്ചു. പരീക്ഷ പേപ്പർ ചോർച്ചയിൽ നേരത്തെ പി. അജീഷിനെതിരേ പൊലീസ് കേസെടുത്തിരുന്നു.
കണ്ണൂർ സർവകലാശാലയിൽ നിന്ന് അയച്ച് ബിസിഎ ആറാം സെമസ്റ്റർ ചോദ്യ പേപ്പർ കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് ആർട്സ് ആന്‍റ് സയൻസ് കോളെജിൽ നിന്ന് ചോർന്നതായാണ് പരാതി. പരീക്ഷയ്ക്ക് മുൻപായി കോളെജ് പ്രിൻസിപ്പലിന്‍റെ ഇമെയിൽ ഐഡിയിലേക്ക് യൂണിവേഴ്സിറ്റി അധികൃതർ അയച്ച ചോദ്യ പേപ്പറിന്‍റെ ലിങ്കാണ് ചോർന്നത്.
പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപാണ് യൂണിവേഴ്സിറ്റി ഇ-മെയിൽ തുറക്കാനുളള പാസ്വേർഡ് നൽകുക. ഇത് ലഭിച്ചയുടനെ പ്രിൻസിപ്പൽ കുറച്ച് ചോദ്യങ്ങൾ വിദ്യാർഥികൾക്ക് വാട്സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്നാണ് കണ്ടെത്തൽ.
എന്നാൽ ചോദ്യ പേപ്പർ വാട്സ്ആപ്പ് വഴി ചോർത്തിയിട്ടില്ലെന്നാണ് പ്രിൻസിപ്പൽ പി. അജീഷ് നേരത്തെ പറഞ്ഞത്. മുൻവർഷങ്ങളിലെ ചോദ്യ പേപ്പറുകളും വരാൻ സാധ്യതയുളള ചോദ്യങ്ങളും അധ്യാപകർ നൽകാറുണ്ട്.
അതിൽ അറിയാതെ ഇത്തവണത്തെ ചോദ്യ പേപ്പറുകൾ ഉൾപ്പെട്ടതാവാമെന്നാണ് വിശദീകരണം. ചോദ്യ പേപ്പർ ചോര്‍ത്തിയത് പ്രിന്‍സിപ്പല്‍ തന്നെയാണെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടേയും കണ്ടെത്തൽ.