തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിൻ്റെ ഒരുക്കങ്ങൾ ചർച്ചയാകും. സ്ഥാനാർഥിയെ സംബന്ധിച്ചും പ്രാഥമിക ചർച്ചകൾ നടക്കും. യുഡിഎഫ് സ്ഥാനാർഥി ആരെന്നറിഞ്ഞ ശേഷമേ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സാധ്യതയുള്ളൂ. യുഡിഎഫിൽ ഉണ്ടാകാൻ ഇടയുള്ള അസ്വാരസ്യങ്ങൾ മുതലെടുക്കണമെന്ന തീരുമാനം സിപിഎം എടുത്തിട്ടുണ്ട്. കെ കെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയാര് എന്ന ചർച്ചകളും യോഗത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം വേണോ, ഉദ്യോഗസ്ഥ തല നിയമനം വേണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രിയുടെ അഭിപ്രായം പാർട്ടി അംഗീകരിക്കാനാണ് സാധ്യത
സിപിഎം പാർട്ടി കോൺഗ്രസിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഇപി ജയരാജൻ, കെകെ ശൈലജ, എം സ്വരാജ്, മുഹമ്മദ് റിയാസ്, ടിപി രാമകൃഷ്ണൻ, വിഎൻ വാസവൻ, പുത്തലത്ത് ദിനേശൻ, സിഎൻ മോഹനൻ, എംവി ജയരാജൻ, സജി ചെറിയാൻ, കെകെ ജയചന്ദ്രൻ, പി രാജീവ്, ടിഎം തോമസ് ഐസക്, കെഎൻ ബാലഗോപാൽ, പികെ ബിജു എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ